Kerala
കൊല്ലം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോപ്പുകൾ ഉടൻ പ്രാബല്യത്തിലാകും.
അതേസമയം കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 16127, 16128 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു.
16325, 16325 നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും. 16327, 16328 മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിലും 16334 തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
16336 നാഗർകോവിൽ - ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിലും 16341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തും.
16609 തൃശൂർ - കണ്ണൂർ എക്സ്പ്രസ് കണ്ണൂർ സൗത്ത് സ്റ്റേഷനിലും 16730 പുനലൂർ-മധുരൈ എക്സ്പ്രസ് ബാലരാമപുരം സ്റ്റേഷനിലും നിർത്തും.16791 തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസ് കിളികൊല്ലൂർ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.
19259 തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) - ഭാവ്നഗർ എക്സ്പ്രസ്, 22149, 22150 എറണാകുളം - പൂന്നൈ എക്സ്പ്രസ് എന്നിവ വടകര സ്റ്റേഷനിൽ നിർത്തും.16309, 16310 എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.
22475, 22476 ഹിസാർ - കോയമ്പത്തൂർ എക്സ്പ്രസ് തിരൂരിലും 22651, 22652 ചെന്നൈ സെൻട്രൽ - പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തും. 66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്റ്റേഷനിൽ നിർത്തുമെന്നും അറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി നേതാക്കൾ. ആനന്ദ് കെ.തമ്പി ജീവനൊടുക്കിയതിൽ അതിയായ സങ്കടമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് വിവരങ്ങൾ അന്വേഷിച്ചു. വാർഡിൽ നിന്ന് വന്ന പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.
ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്ന് ബിജെപി നേതാവ് വി.വി.രാജേഷ് പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. സ്ഥാനാർഥി പട്ടിക വാർഡുകളിൽ നിന്ന് വന്നപ്പോൾ അത്തരത്തിൽ ഒരു പേരുള്ളതായി താൻ ഓർക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണൽ മാഫിയക്ക് നേതൃത്വം നൽകുന്നവരാണ് ആർഎസ്എസ് - ബിജെപി നേതൃത്വമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റുമോ എന്നായിരുന്നു ബിജെപി നേതാവ് വി. മുരളീധരന്റെ ചോദ്യം. ആനന്ദ് എഴുതിയതെന്ന് പറയുന്ന കുറിപ്പിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിഹാറിൽ എൻഡിഎ നേടിയ വിജയം കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ അംഗീകാരമാണ് ബിഹാറിലെ വിജയം.
ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ബിഹാറിൽ അതിശയിപ്പിക്കുന്ന കുതിപ്പാണ് എൻഡിഎ നടത്തിയത്. നിലവിൽ അവർ 206 സീറ്റിൽ ലീഡു ചെയ്യുകയാണ്.
മറുഭാഗത്ത് കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ ലീഡ് 30 സീറ്റിൽ മാത്രമായി ചുരുങ്ങി.
സഖ്യത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ ആർജെഡി മാത്രമാണ് സ്വാധീനം അൽപമെങ്കിലും നിലനിർത്തിയത്. ആർജെഡി കഴിഞ്ഞ തവണ നേടിയത് 75 സീറ്റ്. ഇത്തവണ അത് പകുതിയായി. വോട്ടു ചോരിയെന്ന കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രചാരണം വിലപ്പോയില്ല.
Kerala
തിരുവനന്തപുരം: പിഎം ശ്രീയിൽ ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങൾ ശബരിമല സ്വര്‍ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. സ്കൂളുകളെ മികവുറ്റ കേന്ദ്രമാക്കാനുള്ള പദ്ധതിയാണ്. അഞ്ചുവര്‍ഷം അത് നടപ്പാക്കാതെ വെച്ചു. ഏറ്റവുമൊടുവിൽ ഒപ്പുവച്ചിട്ട് സിപിഎം-സിപിഐ പരസ്പരം പഴിചാരൽ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെടുമെന്നും ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സമരം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ അഴിമതിയെക്കുറിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.
ശബരിമല ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാജയപ്പെട്ടു. ഇക്കാര്യം കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു.
കേരള പോലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, ആഭ്യന്തര മന്ത്രി തന്നെ മുഖ്യമന്ത്രിയായതിനാലും കേരള പോലീസ് നടത്തുന്ന അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല.
അതിനാൽ ദേവസ്വം ബോർഡുകളിലും അതിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലും കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഒരു കേന്ദ്ര ഏജൻസിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂര്‍: കലുങ്ക് സംവാദ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പിന്തുണച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരോക്ഷമായി വിമർശിച്ചും കെ. സുരേന്ദ്രൻ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
സാധാരണക്കാര്‍ക്ക് ഉപകാരമാവുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയ നേതാക്കളും സുരേഷ്ഗോപിയെ മാതൃകയാക്കുകയാണ് വേണ്ടത്. ഇനി സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കാനെങ്കിലും ശ്രമിക്കുകയെന്നതാണ് മര്യാദ. കലുങ്ക് സംവാദം പോലെ താഴെതട്ടിലുള്ള ജനങ്ങളുമായി അദ്ദേഹം ഇടപെടുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ചിലര്‍ക്ക് ചൊറിച്ചില്‍ വരും. അത് പൊട്ടിയൊലിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇതൊക്കെ നമ്മള് എത്ര കണ്ടതാണ്- എന്നായിരുന്നു സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്.
സുരേഷ് ഗോപി എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.